ഡല്‍ഹി: ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യത്തില്‍ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, പരാതിക്കാരിക്കെതിരായ ഹൈക്കോടതിയിലെ ചില ഭാഗങ്ങള്‍ സുപ്രീം കോടതി നീക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ബലാത്സംഗക്കേസില്‍ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം. എന്നാല്‍, ഹർജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ നടന്നില്ല. ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാൻ തങ്ങള്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങ്ങുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങള്‍ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും അത് നീക്കണമെന്നും പരാതിക്കാരിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ പി.വി. ദിനേശനും കെ.ആർ. സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. തുടർന്ന് ഹൈക്കോടതിയുടെ ചില പരാമർശങ്ങള്‍ നീക്കംചെയ്തതായി സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
SUMMARY: First rape case against Rahul Mangkootatil: Supreme Court refuses to intervene
















