ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ബജറ്റിലാണ് ധനമന്ത്രി മാരി വില്‍സണിന്റെ പ്രഖ്യാപനം വന്നത്. കാവേരി നദീജല തര്‍ക്കത്തിലും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. അര്‍ഹതപ്പെട്ട ജലം നേടിയെടുക്കും. മേക്കേദാട്ട് അണക്കെട്ടിനെ എതിര്‍ക്കുമെന്നും ജലദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കുമെന്നും മാരി വില്‍സണ്‍ അറിയിച്ചു.
നിലവില്‍ 136 അടിയാണ് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ്. നേരത്തെ തന്നെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയതും വിവാദമായിരുന്നു.
പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സർക്കാർ ജലനിരപ്പ് ഉയർത്തുന്നതിനുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് കേരളത്തില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനുപുറമെ, കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് അർഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും ബജറ്റവതരണത്തില്‍ പ്രഖ്യാപനമുണ്ടായിട്ടുണ്ട്.
SUMMARY: Tamil Nadu budget announces plan to raise Mullaperiyar water level
















