കൊച്ചി: ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നല്‍കാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി. കേസ് അന്വേഷണത്തിന് മിടുക്കരും യോഗ്യരുമായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും, ഉദ്യോഗസ്ഥരുടെ പട്ടിക കോടതിക്ക് കൈമാറാനും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ട് സീല്‍ഡ് കവറില്‍ നേരിട്ട് കൈമാറാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. ഇ-ടെൻഡർ നടപടികള്‍ റദ്ദാക്കി ലിറ്ററിന് 510 രൂപ എന്ന ഉയർന്ന നിരക്കിലാണ് മില്‍മയ്ക്ക് നെയ് വിതരണ കരാർ നല്‍കിയത്. അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിർദ്ദേശത്തെ 2025 ഏപ്രില്‍ 3-ന് നല്‍കിയ കത്തിലൂടെ അന്നത്തെ ദേവസ്വം കമ്മീഷണർ എതിർത്തതാണ്.
എന്നാല്‍, ഇത് അവഗണിച്ച് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മില്‍മയ്ക്ക് കരാർ നല്‍കുകയായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ശബരിമല മെയിൻ സ്റ്റോറിലേക്ക് സാധനങ്ങള്‍ വാങ്ങിയതിലും വൻ ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ആവശ്യമായതിന്റെ അഞ്ചിരട്ടി വരെ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്.
SUMMARY: Sabarimala ghee irregularities: High Court orders submission of preliminary inquiry report within 10 days
















