ബെംഗളൂരു: കാവേരി നദീജല പ്രശ്‌നത്തിൽ കർണാടക സർക്കാർ തീരുമാനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്നാട്. പ്രതിദിനം 8000 ക്യുസെക്സ് കാവേരി ജലം വിട്ടുനൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് തമിഴ്നാടിന്റെ പ്രതികരണം.
തങ്ങൾക്ക് അർഹതപ്പെട്ട ജലം വിട്ടുനൽകാത്ത കർണാടകയുടെ നിലപാട് അപലപനീയമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തിങ്കളാഴ്ച പറഞ്ഞു. വിഷയത്തിൽ എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുടെയും അടിയന്തര യോഗം ചൊവ്വാഴ്ച സർക്കാർ വിളിച്ചുചേർത്തിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്റെ അധ്യക്ഷതയിൽ രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം.
ജൂലൈ 15 വരെ കർണാടകയിലെ നാല് പ്രധാന അണക്കെട്ടുകളിലെ മൊത്തം സംഭരണം 75.586 ടിഎംസി അടിയാണെങ്കിൽ തമിഴ്നാട്ടിലെ മേട്ടൂർ റിസർവോയറിലെ ജലനിരപ്പ് 13.808 ടിഎംസി അടി മാത്രമാണെന്നാണ് തമിഴ്‌നാടിന്റെ വാദം. കൂടാതെ കാലാവസ്ഥ പ്രവചനമനുസരിച്ച് വരും ദിവസങ്ങളിൽ കർണാടകയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (സിഡബ്ല്യുആർസി) നിർദ്ദേശപ്രകാരം വെള്ളം വിട്ടുനൽകാൻ കർണാടക വിസമ്മതിക്കുന്നത് തമിഴ്നാട്ടിലെ കർഷകരോടുള്ള വഞ്ചനയാണെന്നും ഇത് അംഗീകരിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
TAGS: KARNATAKA | TAMILNADU | CAUVERY WATER
SUMMARY: Tamilnadu against karnataka govts decision on cauvery water dispute