തിരുവനന്തപുരം: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നല്‍കിയത്. ആലിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്‌ഐ പള്ളിയില്‍ നടക്കും.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ കുടുംബം എടുത്ത തീരുമാനം വലിയ പ്രശംസയ്ക്ക് പാത്രമായിരുന്നു. ആലിൻ നല്‍കിയ ജീവൻ്റെ കരുണയിലൂടെ അഞ്ച് പേർക്കാണ് പുതുജീവൻ ലഭിക്കുന്നത്. ആലിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ച് ആറുമാസം പ്രായമുള്ള കുഞ്ഞിന് വിജയകരമായി വെച്ചുപിടിപ്പിച്ചു.
ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവായി ഈ കുരുന്ന് മാറി. കൂടാതെ ആലിന്റെ രണ്ട് വൃക്കകള്‍ എസ്.ഐ.ടിയില്‍ ചികിത്സയിലായിരുന്ന പത്തുവയസ്സുകാരനും നല്‍കി. കുഞ്ഞിന്റെ നേത്രപടലങ്ങളും ഹൃദയവാല്‍വും ദാനം ചെയ്തിട്ടുണ്ട്. ഇവ വരും ദിവസങ്ങളില്‍ കൃത്യമായ സ്വീകർത്താക്കള്‍ക്ക് നല്‍കും.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ആലിൻ ഷെറിന് അപകടത്തെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇപ്പോള്‍ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ വീട്ടിലെത്തിക്കുന്ന ഭൗതികദേഹം പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
SUMMARY: The nation will pay tribute to Alin Sher’s great organ donation and his funeral will be held with official honors















