വയനാട്: പുല്‍പ്പള്ളി അമരക്കുനിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വീണ്ടും ആടിനെ കൊന്നു. കടുവയെ കൂട്ടിലാക്കാന്‍ പുല്‍പ്പള്ളിയില്‍ കൂട് സ്ഥാപിച്ച് ആര്‍ ആര്‍ ടി, വെറ്ററിനറി സംഘങ്ങള്‍ ജാഗ്രതയോടെ കാത്തിരിക്കുന്നതിനിടെയാണ് പുതിയ സംഭവം. അമരക്കുനിക്ക് അടുത്ത് തൂപ്രയില്‍ ഇന്നലെയും ഒരു ആടിനെ കടുവ പിടിച്ചു. തൂപ്ര അങ്കനവാടിക്ക് സമീപം പെരുമ്പറമ്പില്‍ ചന്ദ്രന്റെ ആടിനെയാണ് കടുവ പിടിച്ചത്.
ഇതോടെ മേഖലയില്‍ കടുവ കൊല്ലുന്ന ആടുകളുടെ എണ്ണം അഞ്ചായി. വനംവകുപ്പ് കടുവയെ പിടികൂടാനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീണ്ടും ആടിനെ പിടിച്ചത്. ഒരാഴ്ചയ്ക്കിടെ കടുവ കൊല്ലുന്ന അഞ്ചാമത്തെ ആടാണിത്. കടുവയെ പിടിക്കാനായി വനംവകുപ്പ് രാത്രി മുവന്‍ നടത്തിയ ശ്രമം വിഫലമായി.
പുല്‍പ്പള്ളി ഊട്ടിക്കവലയില്‍ ഇന്നലെ രാവിലെ കൊന്ന ആടിന്റെ ജഡം വച്ച കൂടിനടുത്ത് കടുവ എത്തിയിരുന്നു. ആര്‍ആര്‍ടി സംഘം കടുവയെ വളഞ്ഞെങ്കിലും വഴിമാറിപ്പോയി. പ്രദേശത്ത് തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയോളമായി അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ കൊല്ലുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്യുകയാണ് കടുവ. കഴിഞ്ഞദിവസം ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്‍റെ ആടിനെ കടുവ കൊന്നിരുന്നു. അതിനു മുമ്പ് കേശവന്‍ എന്നയാളുടെ ആടിനെയും കൊന്നിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
<br>
TAGS : TIGER, ATTACK
SUMMARY : Tiger attacks again; one more goat killed