ബെംഗളൂരു: തുമക്കൂരുവിന് സമീപം കുനിഗല്‍-മൈസൂരു പാതയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. മാളിയേക്കൽ തട്ടാരുമുണ്ടയിലെ പണിക്കരുന്നൻ ഇർഷാദ് അലി (23), അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് മുഹമ്മദ് അമീൻ (22) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഹെബൂരിൽ വെച്ചായിരുന്നു അപകടം. ടയറുകൾ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം.
ഗുരുതര പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞ് ബന്ധുക്കള്‍ തുമക്കൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം തുമക്കൂരു ജില്ല ആശുപത്രിയിലേക്ക് മാറ്റി. എഐകെഎംസിസി തുമക്കൂരു ഭാരവാഹികളായ ഹനീഫ, മുജീബ് പെരിന്തൽമണ്ണ, ഹാനി ഹുസൈൻ, ഹംസ എന്നിവര്‍ സംഭവസ്ഥലത്തെത്തി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പോസ്റ്റ്മോര്‌ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
അബ്ദുല്ലയുടെ മകനാണ് ഇർഷാദ് അലി. മാതാവ്: ദിൽസാദ. സഹോദരി: റിൻസാന.അഷ്റഫിന്റെ മകനാണ് മുഹമ്മദ് അമീൻ. മാതാവ്: മുബീന. ഭാര്യ: റിൻഷ. സഹോദരങ്ങൾ: മുഹമ്മദ് യാസീന്‍, അമാനി, ഫാത്തിമ ലയ്യ, ഹവ്വ, നിഹ്മ.
SUMMARY: Two Malayali youths die in road accident near Tumkur















