ബെംഗളൂരു : കർണാടക മഹർഷി വാല്മീകി എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറി കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. കോർപ്പറേഷനിലെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖരൻ പി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി ശിവമോഗയിലെ രണ്ടാം അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതിയിൽ 300 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആരോപണവിധേയനായ മുൻ മന്ത്രി ബി. നാഗേന്ദ്രയുടെ പേര് പരാമർശിക്കാതെയാണ് ഇത്തവണയും കുറ്റപത്രം സമർപ്പിച്ചത്. ഈ മാസം ആദ്യം സമർപ്പിച്ച ആദ്യ കുറ്റപത്രത്തിലും നാഗേന്ദ്രയെ ഒഴിവാക്കിയിരുന്നു.
കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടർ ജെ.ജി. പദ്മനാഭ, മുൻ അക്കൗണ്ട്‌സ് ഓഫീസർ ജി. പരശുരാമ എന്നിവരുടെ പേരിൽ ആത്മഹത്യാപ്രേരണയുൾപ്പെടെ ചുമത്തിയാണ് കുറ്റപത്രം. ഫണ്ട് തിരിമറി ആരോപണത്തെത്തുടർന്ന് രാജിവെച്ച ചന്ദ്രശേഖറിന്റെ ആത്മഹത്യക്കുറിപ്പിൽ മന്ത്രിക്കെതിരേ പരാമർശമുണ്ടായിരുന്നു. മെയ് 26 ന് ശിവമോഗയിലെ വീട്ടിലാണ് ചന്ദ്രശേഖരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോർപ്പറേഷന്റെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാഗേന്ദ്രയെ ഇ.ഡി. അറസ്റ്റുചെയ്തിരുന്നു. കോർപ്പറേഷന്റെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എം.ജി. റോഡ് ബാങ്കിലെ അക്കൗണ്ടിൽനിന്ന് 89.62 കോടി രൂപ ഹൈദരാബാദിലെ ഫസ്റ്റ് ഫിനാൻസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള 18 അക്കൗണ്ടുകളിലേക്ക് വകമാറ്റി തിരിമറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. 12 പേർക്കെതിരേയായിരുന്നു ആദ്യ കുറ്റപത്രം. ആകെ എട്ടുകേസുകളാണ് അന്വേഷിക്കുന്നത്.
<BR>
TAGS : VALMIKI SCAM
SUMMARY : Valmiki ST. Reversal of Development Corporation Fund; Ex-minister Nagendra was exempted from the second charge sheet