തിരുവനന്തപുരം: മിഡില്‍ ഈസ്റ്റിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഗൾഫ് മേഖലയിൽ മാർച്ച് അഞ്ചിലെ എസ്.എസ്.എൽ.സി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷയുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾ എത്രയും പെട്ടെന്ന് പ്രഥമ അധ്യാപകർ/പ്രിൻസിപ്പൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികൾക്ക് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. യുദ്ധസമാന സാഹചര്യത്തെ തുടർന്ന് ഗൾഫിലും കേരളത്തിലും ചില വിദ്യാർത്ഥികൾക്ക് പരീക്ഷ സെന്ററുകളിൽ എത്തിച്ചേരാൻ കഴിയാതെ ആശങ്കയിലാണെന്ന് മനസ്സിലാക്കുന്നുണ്ട്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 കുട്ടികളും, ഗൾഫ്‌മേഖലയിൽ 7 പരീക്ഷാകേന്ദ്രങ്ങളിലായി 633 കുട്ടികളും, ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി 386 കുട്ടികളുമാണ് ഈ മാസം നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
SUMMARY: War situation: SSLC, Higher Secondary exams postponed in Gulf















