വയനാട്: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ഗതാഗത നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തില്‍പ്പെട്ടവരെ ചികിത്സിക്കാൻ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സൗകര്യമൊരുക്കി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും കാര്യങ്ങള്‍ വിലയിരുത്താനും റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം തുടങ്ങി. ദുരന്ത നിവാരണ അതോറീറ്റി ആസ്ഥാനത്താണ് യോഗം. റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാൻഡ് റവന്യൂ കമ്മീഷണർ എ കൗശിക്, കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയില്‍ പുലർച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അർധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേർ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.
TAGS : WAYANAD | THAMARASSERI | LAND SLIDE
SUMMARY : Wayanad Landslide; Restrictions on vehicles at Thamarasseri pass