വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ടവരുടെ പ്രണയത്തെ തുടർന്ന് ഡെറാഡൂൺ റെയിൽവേ സ്റ്റേഷനിൽ വർഗീയ സംഘർഷം. രണ്ട് സമുദായങ്ങളിലെ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇരുകൂട്ടരും പരസ്പരം കല്ലേറ് നടത്തി. ട്രെയിനുകൾക്കും കേടുപാടുകൾ വരുത്തി. ബദൗണിൽ നിന്നുള്ള യുവതിയും യുവാവും ഉണ്ടെന്നറിഞ്ഞ് എത്തിയ സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
ഇരുവരും റെയിൽവേ സ്റ്റേഷനിൽ ഉണ്ടെന്നറിഞ്ഞ് ഇരു സമുദായക്കാരും അവിടേക്ക് എത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെട്ടെന്ന് തന്നെ ഇരുകൂട്ടരും പരസ്പരം ആക്രമിക്കാൻ തുടങ്ങുകയും സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവം അറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി. റെയിൽവേ സ്റ്റേഷനിലും പരിസരത്തും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അജയ് സിംഗ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളായ റീത്ത മണ്ഡി ഉൾപ്പെടെയുള്ള പരിസരങ്ങളിലും പോലീസ് സംഘം പട്രോളിങ് നടത്തി.
”ബദൗണിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇവിടെയുള്ള ഒരാളെ കാണാനാണ് ഡെറാഡൂണിൽ എത്തിയത്. ബദൗണിൽ കുട്ടി കാണാതായെന്ന് പരാതി ലഭിച്ചിരുന്നു. പെൺകുട്ടിയുടെ ലൊക്കേഷൻ മനസിലാക്കിയ പോലീസ് ജിആർപിയെ (ഗവൺമെന്റ് റെയിൽവേ പോലീസ്) അറിയിക്കുകയും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. ഈ വിവരം എങ്ങനെയോ പുറത്താവുകയും ഹിന്ദു-മുസ്ലിം സംഘടനകൾ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. സംഘർഷവും കല്ലേറും ഉണ്ടായി. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്, പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്,” ഡെറാഡൂൺ എസ്എസ്‌പി സിങ് പറഞ്ഞു.
സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ കേസെടുക്കുമെന്നും സമഗ്രമായ അന്വേഷണം ആരംഭിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമത്തിന് ഉത്തരവാദികളായ പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
<br>
TAGS : COMMUNAL CONFLICT
SUMMARY : Clash at railway station over interfaith romance; Two community members clashed openly