ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കാൻ തീരുമാനം. നിലവിൽ കാലാവസ്ഥ അനുകൂലമാണെന്ന നിഗമനത്തിലാണ് തിരച്ചിൽ പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ഗംഗാവലിപുഴയിലെ അടിയൊഴുക്ക് മൂന്നു നോട്സിൽ താഴെ തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്ക് ഡ്രഡ്ജർ കാർവാർ തുറമുഖത്തുനിന്ന് ഷിരൂരിലേക്ക് തിരിച്ചു. പുഴയിലെ വേലിയിറക്ക സമയം അടിസ്ഥാനമാക്കി പാലങ്ങൾ കടക്കണം. വ്യാഴാഴ്ച വൈകിട്ട് ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരുപത്തിയെട്ടര മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള, മൂന്നടി വരെ വെള്ളത്തിന്‍റെ അടിത്തട്ടിൽ മണ്ണെടുക്കാൻ കഴിയുന്ന ഡ്രഡ്‍ജറാണ് ഗോവൻ തീരത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെ കാർവാർ തുറമുഖത്ത് എത്തിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഡ്രഡ്‍ജർ എത്തുമെന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും കടലിൽ ശക്തമായ കാറ്റുണ്ടായിരുന്നതിനാലും മത്സ്യത്തൊഴിലാളികളുടെ വലയും മറ്റും മാറ്റാൻ കാത്ത് നിന്നതിനാലുമാണ് വരവ് വൈകിയത്. മണ്ണും പാറക്കെട്ടും മരങ്ങളും എടുക്കാനുളള ഒരു ഹിറ്റാച്ചി, ഡ്രഡ്ജറിനെ പുഴയിലുറപ്പിച്ച് നിർത്താനുള്ള രണ്ട് ഭാരമേറിയ തൂണുകൾ, തൂണ് പുഴയിലിറക്കാനും പുഴയിൽ നിന്ന് വസ്തുക്കൾ എടുക്കാനും കഴിയുന്ന ഒരു ക്രെയിൻ എന്നിവയാണ് ഇതിന്‍റെ പ്രധാനഭാഗങ്ങൾ.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for Arjun to continue in shirur by friday