ബെംഗളൂരു: കുടകിൽ തോട്ടം ഉടമ കണ്ണൂര്‍ സ്വദേശി പ്രദീപനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് കര്‍ണാടക സ്വദേശികളെ പോലീസ് അറസ്റ്റു ചെയ്തു. കുടക് മുഗുതഗേരി സ്വദേശി എൻ.എസ്. അനിൽ (25), അബ്ബുരുകട്ടെ സ്വദേശി ദീപക് (21), നെരുഗലലെ സ്വദേശി സ്റ്റീഫൻ ഡിസൂസ (26), ഹിത്തലമ്മകി സ്വദേശി എച്ച്.എം. കാർത്തിക് (27), നല്ലൂരു സ്വദേശി പി.എസ്. ഹരീഷ് (29) എന്നിവരെയാണ് അറസ്റ്റുചെയ്തത്
പ്രതികളിൽനിന്ന് 13 ലക്ഷം രൂപയും രണ്ട് ബൈക്കും രണ്ട് മൊബൈൽ ഫോണും പ്രദീപിന്റെ ഫോണും സ്വത്തിന്റെ രേഖകളും കണ്ടെടുത്തതായും കുടക് ജില്ലാ പോലീസ് മേധാവി കെ. രാമരാജൻ അറിയിച്ചു.
പ്രദീപിന്റെ സ്വത്ത് തട്ടിയെടുക്കാൻ അനിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. അനിലിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാൽ കാമുകിയുടെ വീട്ടുകാർ ഇയാളുമായുള്ള വിവാഹാലോചന നിരസിച്ചിരുന്നു. കാപ്പിത്തോട്ടത്തിലെ വീട്ടിൽ പ്രദീപിനെ കയറുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ പ്രദീപ് (49) ഏപ്രിൽ 23-നാണ് കുടകിലെ ബി. ഷെട്ടിഗെരി ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദീപിന് കുടകിലെ ശ്രീമംഗല ഷെട്ടിഗിരിയിൽ 32 ഏക്കർ കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പനയ്ക്കുള്ള ശ്രമം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. വർഷങ്ങളായി വീരാജ്‌പേട്ട കേന്ദ്രീകരിച്ച് കൃഷിയുമായി കഴിയുകയാണ് പ്രദീപ്.
<BR>
TAGS : KODAGU | MURDER CASE
SUMMARY : Police have arrested five Karnataka natives in connection with the murder of a Malayali plantation owner in Kodagu.