താൻ പോകാൻ തീരുമാനിച്ചിട്ടില്ല; കെപിസിസി നേതൃമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ക്കു പിന്നില്‍ ഗൂഢാലോചന: കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാർത്തകളോട് പ്രതികരണവുമായി കെ സുധാകരൻ. ആരാണ് വാർത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ കണ്ടു പിടിക്കണം. ആരെങ്കിലും വിചാരിച്ചാല്‍ അങ്ങനെ എന്നെ തൊടാനുമാകില്ലെന്നും സുധാകരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസിയുടെ നേതൃമാറ്റം സംബന്ധിച്ച വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഈ വാർത്തകള്‍ക്കു പിന്നില്‍ ഗൂഢാലോചനയാണെന്നും സുധാകരൻ പറഞ്ഞു. ആരും പറയാത്ത ഒരു കാര്യം എങ്ങനെ പ്രചരിച്ചു എന്നത് സംശയമുളവാക്കുന്നതാണെന്നും സുധാകരൻ പ്രതികരിച്ചു. തന്നോട് ആരും പോകാൻ പാഞ്ഞിട്ടില്ലെന്നും പാർട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ രാഹുല്‍ ഗാന്ധിയോ ഡല്‍ഹി കൂടിക്കാഴ്ചയില്‍ സൂചിപ്പിച്ചിട്ടില്ല. എല്ലാ വിഭാഗം ജനങ്ങളെയും ദ്രോഹിക്കുന്ന പിണറായിയുടെ തുടർഭരണം അവസാനിപ്പിച്ച്‌ യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കാൻ ആഗ്രഹിക്കുന്നതായി നേതൃത്വത്തെ അറിയിച്ചു.

പാർട്ടി താല്‍പര്യത്തിനായി തന്നെ മാറ്റണമെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചാല്‍ വിരോധമില്ലെന്നും നേതൃത്വത്തെ അറിയിച്ചു. ഡല്‍ഹി കൂടിക്കാഴ്ചയില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം, സംഘടനാശേഷി, പ്രതീക്ഷ, പോരായ്മ എന്നിയെല്ലാം ചർച്ചയായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റമുണ്ടാകുമെന്നാണ് ഹൈക്കമാൻഡിന് ലഭിച്ച റിപ്പോർട്ട്. എല്‍.ഡി.എഫ് സർക്കാറിനെ പുറത്താക്കുക എന്നതൊഴിച്ച്‌ പാർട്ടി പദവി അടക്കം മറ്റ് ആഗ്രഹങ്ങള്‍ ഇപ്പോഴില്ലയെന്നും അദ്ദേഹം പറഞ്ഞു.

തൻറെ ആരോഗ്യ കാര്യങ്ങള്‍ ഖാർഗെയും രാഹുലും തിരക്കിയിരുന്നു. തൻറെ ആരോഗ്യത്തെ കുറിച്ചും അനാരോഗ്യത്തെ കുറിച്ചും രാഹുല്‍ ഗാന്ധിക്ക് നല്ല ബോധ്യമുണ്ട്. ഡല്‍ഹി കൂടിക്കാഴ്ചക്ക് ശേഷം ഖാർഗെ ചുമലില്‍ കൈയ്യിട്ട് കാറിന് സമീപം വരെ അനുഗമിച്ചെന്നും ആലിംഗനം ചെയ്താണ് രാഹുല്‍ ഗാന്ധി യാത്രയാക്കിയതെന്നും കെ. സുധാകരൻ വ്യക്തമാക്കി.

TAGS : KPCC
SUMMARY : Conspiracy behind news of KPCC leadership change: K Sudhakaran

LEAVE A REPLY

Please enter your comment!
Please enter your name here