ബെംഗളൂരു: വൃദ്ധരായ മാതാപിതാക്കളെ സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. രക്ഷിതാക്കളുടെ സ്വത്തുക്കൾ തങ്ങളുടെ പേരിൽ മാറ്റിയ ശേഷം സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന പ്രവണത കൂടിവരികയാണ്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരക്കാരിൽ നിന്നും സ്വത്തുക്കൾ തിരിച്ചുവാങ്ങുമെന്നും, അവ രക്ഷിതാക്കളുടെ പേരിലേക്ക് തിരികെ രജിസ്റ്റർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം കേസുകളിലുള്ള വിൽപത്രങ്ങളും സ്വത്ത് കൈമാറ്റങ്ങളും റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മാത്രം 150-ലധികം വൃദ്ധജനങ്ങളെ ഇത്തരത്തിൽ മക്കൾ ഉപേക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലും സമാനമായ 100-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് വേണ്ടി നടത്തുന്ന വിൽപത്രങ്ങളും സ്വത്ത് കൈമാറ്റങ്ങളും റദ്ദാക്കാനുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA
SUMMARY: Minister calls to cancel property transfers to children if parents abandoned in Govt hospital