ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്ക് അനുവദിച്ചത് കൂടാതെ 14 പേർക്ക് അനധികൃതമായ രീതിയിൽ മുഡ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് ഇഡി വെളിപ്പെടുത്തി.
ഇതിൽ പല ഭൂമികളും ബിനാമി പേരുകളിലേക്കാണ് മാറ്റിയിട്ടുള്ളത്. 1095 സൈറ്റുകളാണ് ബിനാമി പേരുകളിലേക്ക് അനുവദിച്ചതായി കണ്ടെത്തിയിരിക്കുന്നത്. സിദ്ധരാമയ്യയുടെ പേഴ്‌സണൽ അസിസ്റ്റൻ്റുമാരിൽ ഒരാളായ എസ്.ജി. ദിനേശ് കുമാർ എന്ന സി. ടി. കുമാർ മുഡ ഭൂമി അനുവദിക്കുന്നതിൽ തന്റെ സ്വാധീനം ചെലുത്തിയതിൻ്റെ തെളിവുകൾ കണ്ടെത്തിയതായും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. 700 കോടിയിലധികം വിപണി മൂല്യമുള്ള 1,095 സൈറ്റുകൾ നിയമവിരുദ്ധമായി പലർക്കും അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം അനധികൃത സൈറ്റ് അലോട്ട്‌മെൻ്റുകളുടെ ഗുണഭോക്താക്കൾ റിയൽ എസ്റ്റേറ്റ് ബിസിനസുകാരും മറ്റ് സ്വാധീനമുള്ള വ്യക്തികളുമാണെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. സിദ്ധരാമയ്യ, പാർവതി, മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരൻമാരായ മല്ലികാർജുന സ്വാമി, ദേവരാജു എന്നിവർക്കെതിരെയാണ് നിലവിൽ മുഡ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിട്ടുള്ളത്.
മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.
TAGS: KARNATAKA | MUDA SCAM
SUMMARY: Evidence of irregularities in Siddaramaiah’s wife case, says ED