ബെംഗളൂരു: കർണാടകയിലെ തുമകുരു മാർക്കോനഹള്ളി ഡാമിൽ പിക്‌നിക്കിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബാക്കി നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്. സാസിയ, അർബിൻ എന്നിരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തബസ്സും (45), ഷബാന (44), മിഫ്ര (4), മോഹിബ് (1) എന്നിവരെയാണ് കാണാതായത്. രക്ഷാപ്രവർത്തകരും പോലീസും നടത്തിയ തെരച്ചിൽ നവാസ് എന്ന ആളെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായ എല്ലാവരും സ്ത്രീകളും പെൺകുട്ടികളുമാണ്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തുംകുരു നഗരത്തിലെ ബിജി പാളയയിൽ താമസിക്കുന്ന കുടുംബം മഗഡിപാളയയിലെ ബന്ധുക്കളെ സന്ദർശിക്കുകയും പിന്നീട് ഉച്ചഭക്ഷണത്തിന് ശേഷം ഒരു പിക്നിക്കിനായി റിസർവോയറിലേക്ക് പോകുകയുമായിരുന്നു. 15 പേരാണ് ഡാമിൽ പിക്കിനിക്കിനെത്തിയത്. അവരിൽ സ്ത്രീകളും കുട്ടികളുമടക്കം 7 പേർ വെള്ളത്തിലേക്ക് ഇറങ്ങിയ സമയത്ത് ഡാം തുറന്നതോടെ വെള്ളത്തിന്റെ ശക്തിയിൽ എല്ലാവരും ഒഴുകിപ്പോകുകയുമായിരുന്നു.
ദസറ അവധി പ്രമാണിച്ച് ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഉച്ചഭക്ഷണത്തിന് ശേഷമാണ് ഇവര്‍ ഡാം കാണാൻ പോയയത്. ആഴം കുറഞ്ഞ വെള്ളത്തിൽ കളിക്കുന്നതിനിടയിൽ, പ്രദേശത്ത് പെട്ടെന്ന് കുതിച്ചെത്തിയ വെള്ളത്തിന്റെ ശക്തിയിൽ ഡാമിന്റെ മധ്യഭാഗത്തിലേക്ക് നിമിഷങ്ങൾക്കുള്ളിൽ എത്തിപ്പെടുകയായിരുന്നു.
ദുരന്തത്തെക്കുറിച്ച് അറിഞ്ഞയുടനെ പോലീസ്, ഫയർഫോഴ്‌സ്, എമർജൻസി സർവീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹുലിയൂർദുർഗ, അമൃതുരു പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങളും തിരച്ചലിന് നേതൃത്വം നല്‍കുന്നുണ്ട്.
SUMMARY: 7 members of a family on a picnic in Tumakuru drowned, one rescued, search continues