
ബെംഗളൂരു: ഉഡുപ്പിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു. കാർക്കള ബജഗോലി ദേശീയ പാതയിൽ മിയാറിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 നാണ് അപകടമുണ്ടായത്. കലബുറഗി സ്വദേശികളായ മന്നപ്പ, ചേതൻ (27), രോഹിത് (28), മല്ലമ്മ (50) എന്നിവരാണ് മരിച്ചത്. സംഗീത (40), കവിത (38), ബസവരാജ് (56), കിഷോർ (28), ലക്ഷ്മി (25), ജ്യോതി (25), ജയലക്ഷ്മി (24), രണ്ട് വയസ്സുള്ള കുട്ടി കുശാൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഉഡുപ്പിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസും എംയുവി കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ സഞ്ചരിച്ചിരുന്ന നാല് പേരാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ധർമ്മസ്ഥലയിൽ നിന്ന് കാർക്കളയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. മുരുഡേശ്വര ക്ഷേത്രം, മറവാന്തെ ബീച്ച്, ഉഡുപ്പി ശ്രീകൃഷ്ണ മഠം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം ധർമ്മസ്ഥലയിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 12 പേരാണ് ഉണ്ടായിരുന്നത്. കൂട്ടിയിടിയിൽ എംയുവിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.
അപകട വിവരം അറിഞ്ഞതിനെ തുടർന്ന് കർക്കല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
SUMMARY: Bus and car collide at Udupi Karkala; four killed














