ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന ആവശ്യങ്ങള്‍ക്കായി റീട്ടെയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വൻകിട ഉപഭോക്താക്കൾ ഇനി മുതൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നോ സ്വന്തം കൺസ്യൂമർ പമ്പുകൾ വഴിയോ മാത്രമേ ഇന്ധനം ശേഖരിക്കാൻ പാടുള്ളൂ എന്നാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ്.
താരതമ്യേന കുറഞ്ഞ വിലയാണെന്നത് മുതലെടുത്ത് വന്‍കിട ഉപഭോക്താക്കള്‍ റീട്ടെയില്‍ പമ്പുകളില്‍ നിന്ന് വന്‍തോതില്‍ ഇന്ധനം വാങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. റീട്ടെയില്‍, ബള്‍ക്ക് വിലകള്‍ തമ്മിലുള്ള വലിയ വ്യത്യാസം കാരണം വന്‍കിട ഉപഭോക്താക്കള്‍ റീട്ടെയില്‍ പമ്പുകളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോള്‍, ഡീസല്‍ വില്‍പനയില്‍ അസാധാരണ വര്‍ധനക്ക് കാരണമായതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. 90 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടാൻ സർക്കാരിന് അധികാരമുണ്ട്.
SUMMARY: Restrictions on fuel sales; No more bulk purchases from petrol pumps
















