കൊച്ചി: തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ‍്യപ്പെട്ട് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ‍്യം. നേരത്തെ സമാന ആവശ‍്യവുമായി ആന്‍റണി രാജു തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയിരുന്നു.
വസ്തുതകളും നിയമവും പരിഗണിച്ചില്ലെന്നും രേഖകളുടെ വിലയിരുത്തല്‍ തെറ്റായിരുന്നെന്നും അപ്പീലില്‍ പറയുന്നു. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്‍റണി രാജുവിനെതിരേയുള്ള കേസ്.
അഭിഭാഷകനായ ആന്‍റണി രാജു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റി നല്‍കിയതിനെ തുടർന്ന് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. ഐപിസി 120 ബി, 201, 409, 34 എന്നി വകുപ്പുകള്‍ കോടതിയില്‍ തെളിഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഒന്നാം പ്രതി കോടതി ജീവനക്കാരനായ ജോസാണ്.
ആന്‍റണി രാജു ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതല്‍ പുറത്തെടുത്ത് അതില്‍ കൃത്രിമത്വം വരുത്തി. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കല്‍, കള്ള തെളിവ് നിർമിക്കല്‍, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്‍റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
SUMMARY: Thondimul embezzlement case: Antony Raju files appeal in High Court















