ബെംഗളൂരു: കന്നഡ സംവിധായകനും കാസ്റ്റിംഗ് സെന്റർ ഉടമയുമായ അനീഷിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടിയടക്കം 11 പേർ പിടിയിൽ. ദുനിയ വിജയ് നായകനായ ഭീമയിൽ അഭിനയിച്ച നടി ഐശ്വര്യ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
പണമിടപാടിന്റെ പേരിലുള്ള തർക്കത്തെ തുടർന്നു അനീഷിനെ നടി ഉൾപ്പെടുന്ന സംഘം മുംബൈയിൽ നിന്ന് ബെംഗളൂരുവിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നാണ് കേസ്. മർദിച്ച ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നു റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.അനീഷിന് മുൻ പരിചയമുണ്ടായിരുന്ന ആശീർവാദ് എന്നയാളാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ആശീർവാദ് കടമായി വാങ്ങിയ രണ്ടര ലക്ഷം രൂപ അനീഷിന് തിരികെ നൽകിയിരുന്നില്ല. തുടർന്ന് അനീഷ് തമിഴ്നാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ജീവനദ ഭാഷെ തുടങ്ങിയ സിനിമകളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും സംവിധായകനാണ് അനീഷ്. കന്നഡ സിനിമ ഭീമയിൽ അഭിനയിച്ച ഐശ്വര്യ റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.
SUMMARY: Kannada Director beaten up; 11 people including the actress are under arrest















