ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് സ്ഥിരീകരിച്ചു. ടെല്‍ അവീവിലെ നെതന്യാഹുവിന്റെ ഓഫീസിന് പുറമെ ഹൈഫയിലെ സൈനിക കേന്ദ്രങ്ങളും വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവുമാണ് ഇറാൻ ലക്ഷ്യമിട്ടത്.
ആക്രമണത്തിനായി അത്യാധുനിക ‘ഖൈബാർ’ മിസൈലുകളാണ് ഉപയോഗിച്ചതെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകള്‍ തിരിച്ചറിഞ്ഞതായും പ്രതിരോധ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഗള്‍ഫ് മേഖല മുഴുവൻ സ്ഫോടനങ്ങളാല്‍ വിറയ്ക്കുകയാണ്. കുവൈറ്റിലെ അമേരിക്കൻ എംബസിക്ക് നേരെ നടന്ന ആക്രമണത്തില്‍ വലിയ ആശങ്കയുണ്ടാക്കി. എംബസി ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ദുബായ്, അബുദാബി, ദോഹ, മനാമ തുടങ്ങിയ പ്രധാന നഗരങ്ങളിലും സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്തു.
1990-ലെ കുവൈത്ത് അധിനിവേശത്തിന് ശേഷം ഈ മേഖല സാക്ഷ്യം വഹിക്കുന്ന ഏറ്റവും ഭീകരമായ സൈനിക നീക്കമാണിത്. ഇറാൻ നടത്തിയ തിരിച്ചടിയില്‍ ഗള്‍ഫ് രാജ്യങ്ങളിലായി ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
SUMMARY: Iran says it launched missile attack on Netanyahu’s office















