ന്യൂഡൽഹി: റിതാല മേഖലയിലുണ്ടായ തീപിടിത്തത്തില്‍ 17കാരി കൊല്ലപ്പെട്ടു. നൂറോളം കുടിലുകള്‍ക്ക് തീപിടിച്ചു. പുലർച്ചെ 4.15നാണ് തീപിടിത്തത്തെക്കുറിച്ച് അഗ്നിരക്ഷാസേനയ്‌ക്ക് വിവരം ലഭിച്ചത്. മരിച്ച പെണ്‍കുട്ടിയെ കാണാതായതായി ആദ്യമേ വിവരമുണ്ടായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തെരച്ചിലിലാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
ചേരിയില്‍ അടുത്തടുത്ത നിലയിലാണ് കുടിലുകള്‍ സ്ഥാപിച്ചിരുന്നത്. അതിനാല്‍ വളരെ വേഗം തീ പടരുകയായിരുന്നു. ബീഹാർ, ബംഗാള്‍, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. സമീപത്തുള്ള ഫാക്‌ടറികളിലും കെട്ടിട നിർമാണ രംഗത്തും ചെറിയ കടകളിലുമായാണ് ഇവർ ജോലി ചെയ്‌തിരുന്നത്. ഡല്‍ഹി അഗ്നിരക്ഷാ സേനയുടെ 18 ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തി ആറരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: Massive fire breaks out in Delhi’s Rithala slum; Over 100 huts gutted, 17-year-old girl dies of burns















