ബെംഗളൂരു: 16 വയസില്‍ താഴെയുള്ളവര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് ബജറ്റ് അവതരണത്തിനിടെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വിലക്കുന്നത് പ്രഖ്യാപിച്ചത്. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. കുട്ടികള്‍ ഏറെ നേരം ഫോണിലൂടെ സമൂഹമാധ്യമങ്ങളില്‍ ഇടപഴകുന്നത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. അതേസമയം വിലക്ക് എന്ന് നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
കുട്ടികളിലെ അമിതമായ സ്ക്രീൻ ടൈം, കുറഞ്ഞുവരുന്ന പഠനനിലവാരം, പെരുമാറ്റ വൈകല്യങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ കണക്കിലെടുത്താണ് തീരുമാനം. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു നീക്കം. ഏറെക്കാലമായി സര്‍ക്കാറിന്റെ പരിഗണനയിലുള്ള വിഷയമായിരുന്നു ഇത്. സമൂഹമാധ്യമ നിയന്ത്രണം സംബന്ധിച്ച് മുഖ്യമന്ത്രി വിദഗ്ധരുടെ അഭിപ്രായവും തേടിയിരുന്നു.
വിലക്ക് പ്രഖ്യാപിച്ചെങ്കിലും ഇത് നടപ്പാക്കുന്ന രീതി വിശദമാക്കിയിട്ടില്ല. പ്രായം പരിശോധിക്കുന്നത് എങ്ങനെ, രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെ, വിലക്ക് ലംഘിച്ചാലുള്ള നടപടി എന്ത്, ടെക് കമ്പനികളുടെ സഹകരണം എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല.
കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കണമെന്ന് ആഗോള തലത്തില്‍ തന്നെ ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് കര്‍ണാടകയുടെ നീക്കം. ഓൺലൈൻ ബ്ലാക്ക്‌മെയിലിങ്, ഡീപ് ഫേക്ക് ദൃശ്യങ്ങൾ വഴിയുള്ള തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്തുന്ന കാര്യം കേന്ദ്ര സർക്കാറിന്‍റെ പരിഗണനയിൽ ഉണ്ട്.
16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓസ്ട്രേലിയ സമൂഹമാധ്യമ നിരോധനം ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ഡിസംബറിലാണ്. മറ്റ് പല രാജ്യങ്ങളും മൊബൈല്‍ ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
SUMMARY: Karnataka imposes social media ban on children under 16















