തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ചു തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം മൂന്നുദിവസം പിന്നിട്ട സാഹചര്യത്തിലാണ് തീരുമാനം. മിനിമം വേതനം വർധിപ്പിച്ചുള്ള കരടുവിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
അറ്റൻഡർ, ഹെൽപ്പർ, സെക്യൂരിറ്റി, സ്റ്റോർ കീപ്പർ, സ്വീപ്പർ തുടങ്ങി മറ്റു ജീവനക്കാരുടെ വേതനം 23,650 രൂപയാക്കി വർധിപ്പിക്കാനും ശുപാർശ നല്‍കി. നിലവിൽ 20,000 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാനശമ്പളം. 2018-ലെ ഉത്തരവനുസരിച്ചുള്ളതാണ് ഇപ്പോഴത്തെ വേതനം. പരമാവധി അഞ്ചു വർഷത്തിനുള്ളിൽ കൂട്ടണമെന്നിരിക്കേ, എട്ടു വർഷമായി തുക വർധിപ്പിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവുപ്രകാരം സർക്കാർ-സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് തുല്യവേതനം ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
അതേസമയം നിലവിൽ നടത്തിയ പരിഷ്കരണം അംഗീകരിക്കില്ലെന്നു സമരം ചെയ്യുന്ന നഴ്സുമാർ വ്യക്തമാക്കി. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ മാർച്ച് നാലിന് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തിയിരുന്നു.
SUMMARY: Private hospital nurses’ salaries to be increased; minimum wage 25,450-28,000















