കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി (AVP) സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി. കുട്ടിയെ (83) നഞ്ചുണ്ടാപുരം റോഡിലെ വസതിയിൽ നഞ്ചുണ്ടപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൈകാലുകൾ കെട്ടി. വായിൽ തുണി തിരുകി നിലയിലായിരുന്നു മൃതദേഹം. കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.
മകന്‍ രാംകുമാര്‍കുട്ടി ഔദ്യോഗികാവശ്യത്തിനായി വിദേശത്ത് പോയിരിക്കുകയാണ്. നേപ്പാളി സ്വദേശിയായ സൂര്‍ജ നോര്‍ക്കെ എന്ന ജോലിക്കാരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ മറ്റൊരു മകളും നഗരത്തില്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. അമ്മയെയും ജോലിക്കാരിയേയും രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് സമീപവാസിയോട് വീട്ടില്‍ പോയി നോക്കാന്‍ മകള്‍ ആവശ്യപ്പെട്ടു. അവര്‍ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലിക്കാരിയായ നേപ്പാൾ സ്വദേശിനിയെ കാണാതായതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നു. വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ടുപവൻമാല നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റെന്തെല്ലാം നഷ്ടപ്പെട്ടു എന്നത് വ്യക്തമായിട്ടില്ല.
വയോധികയുടെ കൊലപാകത്തില്‍ അന്വേഷണത്തിനായി ആറു സംഘങ്ങളെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. നേപ്പാളി സ്വദേശിനിയായ ജോലിക്കാരിയുടെ ഫോണ്‍ വീടിനു സമീപത്തു നിന്നും കണ്ടെടുത്തതായി പോലീസ് സൂചിപ്പിച്ചു. മൂന്ന് യുവാക്കൾ വീട്ടിൽ വരുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കും നേപ്പാളി യുവതിക്കും കൊലപാതകവുമായി ബന്ധം ഉണ്ടായേക്കാം എന്ന സംശയത്തിലാണ് പോലീസ്.
ഭർത്താവ്: പരേതനായ ഗോപാലൻകുട്ടി (മുൻ എ.വി.പി. ഡയറക്ടർ). മക്കൾ: ഡോ. രാംകുമാർകുട്ടി (എ.വി.പി. ഡയറക്ടർ, വേലന്താവളം വൈദ്യഗ്രാമം ആശുപത്രി), സുജാത, സുശീല (മുംബൈ). എ.വി.പി. എം.ഡി.യായിരുന്ന പരേതനായ പി.ആർ. കൃഷ്ണകുമാർ സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് നഞ്ചുണ്ടാപുരം ഈഷ ശ്മശാനത്തിൽ നടക്കും.
SUMMARY: AVP founder’s daughter found dead at home; murder suspected















