ഡല്‍ഹി: രാജ്യചരിത്രത്തില്‍ ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. 13 വർഷമായി കോമയില്‍ കഴിയുന്ന നോയിഡ സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടപ്പിലാക്കാനാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍, എന്നിവരടങ്ങിയ ബെഞ്ചാണ് മകന് ദയാവധം നല്‍കണമെന്ന ഹരീഷിന്റെ പിതാവിന്റെ ആവശ്യം പരിഗണിച്ചത്.
അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. കഴിഞ്ഞ പതിമൂന്ന് വർഷമായി കോമയിലാണ് ഹരീഷ് റാണ. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ചണ്ഡിഗഡില്‍ സിവില്‍ എൻജിനീയറിങ്ങ് പഠിക്കുകയായിരുന്ന ഹരീഷ് റാണ, 2013 ഓഗസ്റ്റ് 20ന് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീഴുകയായിരുന്നു.
ഇതോടെ ഹരീഷ് റാണയുടെ ശരീരം തളർന്നു. നിലവില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എയിംസ്) ആണ് ഹരീഷ് റാണ. യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെയാണ് ദയാവധം അപേക്ഷിച്ച് മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ചികിത്സ തുടരുന്നത് കൊണ്ട് പുരോഗതിയുണ്ടാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായും കോടതിയെ അറിയിച്ചു. 2018ല്‍ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയാണിത്. എയിംസിലെ പാലിയേറ്റീവ് കെയറില്‍ പ്രവേശിപ്പിച്ച് ദയാവധം നടപ്പാക്കാനാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളും കോടതി നല്‍കി.
SUMMARY: Supreme Court allows euthanasia of Harish Rana, who has been unconscious for 13 years















