കോയമ്പത്തൂര്‍: ആര്യ വൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ കസ്തൂരി ജി. കുട്ടി (83) കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. നേപ്പാളി സ്വദേശിയായ ദമുർ ബഹദൂർ ബുദ്ധ (26) എന്ന യുവാവിനെയാണ് തമിഴ്‌നാട് പോലീസിന്റെ പ്രത്യേക സംഘം ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. നേരത്തെ പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നാം പ്രതിയെ പോലീസ് വലയിലാക്കിയത്. ഇതോടെ കേസിൽ നേരിട്ട് പങ്കെടുത്ത പ്രധാന പ്രതികളിലൊരാൾ കൂടി നിയമത്തിന് മുന്നിലായി.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നഞ്ചുണ്ടപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിലെ വസതിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കസ്തൂരിയുടെ കൈകാലുകൾ കെട്ടിയിട്ട് വായിൽ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറിയ സംഘം സ്വർണ്ണവും പണവും കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. കസ്തൂരിയുടെ മകൻ ഡോ. രാംകുമാർ കുട്ടി വിദേശത്തായിരുന്ന സമയത്താണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന നേപ്പാളി സ്വദേശിയായ ഹോം നഴ്‌സ് സുർജ, ഭർത്താവ് രാജു എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇവർക്കായി ഇതിനോടകം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, പ്രതികളെ ബെംഗളൂരുവിലേക്ക് എത്തിച്ച ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും, സ്ഥലം മാറി പോകുന്ന കുടുംബമാണെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഇയാളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
SUMMARY: Murder of Arya Vaidya Pharmacy founder’s daughter; Third accused in Nepali gang arrested
















