ഡൽഹി: രാജ്യത്ത് ദളിതർ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നേരിട്ട ജാതി അധിക്ഷേപത്തില്‍ നടപടിയെടുക്കാൻ പ്രധാനമന്ത്രി നിർദേശം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഖർഗെക്കെതിരായ അധിക്ഷേപത്തില്‍ 20 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും എടുത്തില്ല. സ്കൂളിലും ചായക്കടയിലും ദളിത് വിദ്യാർഥികള്‍ വിവേചനം നേരിടുന്നുവെന്നും വാർത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
അയിത്തത്തിന്റെ മറ്റൊരു പേരെന്നാണ് പ്രസംഗവേദിയിലെ ശുദ്ധീകരണത്തെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. അത്തരത്തിലുള്ള പ്രവൃത്തി ഭരണഘടന പ്രകാരം കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആശയധാരയും ബിജെപി, ആർഎസ്എസ് എന്നിവയുടെ ആശയധാരയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കുള്ളിൽ നിന്ന് ചില ഘട്ടങ്ങളിൽ പിന്തുണ ലഭിച്ചില്ലെന്ന ഖർഗെയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അത് വ്യക്തിപരമായ ചില പിന്തുണകളെക്കുറിച്ചുള്ള പരാമർശമായിരുന്നുവെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു. വിഷയത്തിൽ താൻ ഖർഗെയുമായി നേരിട്ട് സംസാരിച്ച് പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷന്‍ പോലും ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വരുന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ഇതിനെതിരെ പാർട്ടി ഒറ്റക്കെട്ടായി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ഹൽദ്വാനിയിൽ ഓഗസ്റ്റ് 8-ന് നടന്ന കോൺഗ്രസ് റാലിയിൽ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ, താൻ ദളിതനായതുകൊണ്ട് ബിജെപി പ്രവർത്തകർ വേദി ശുദ്ധീകരിച്ചുവെന്നും തന്നെ മനഃപൂർവ്വം അപമാനിച്ചുവെന്നും മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വേദി ശുദ്ധീകരിച്ച ശ്രീ രാം സേന എന്ന സംഘടനയുമായി ബിജെപിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കിയത്.
SUMMARY: The Prime Minister must order a case to be registered regarding the casteist slur against Mallikarjun Kharge; Rahul Gandhi
















