ന്യൂഡൽഹി: തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്‌ദവും അടക്കം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. നടൻ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹർജി പരിഗണിച്ച് ഉത്തരവിട്ടത്. വൈകിട്ട് നാലരയ്ക്കുള്ളിൽ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
എഐ ഉപയോഗിച്ച് ശബ്ദം ക്ലോൺ ചെയ്യുന്നുവെന്നും ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇവയെല്ലാം തന്റെ അനുവാദമില്ലാതെ കൊമേഴ്സ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ പരാമർശിച്ചിരുന്നു. മെറ്റയടക്കം സോഷ്യൽ മീഡിയ ഭീമൻമാരെ എതിർകക്ഷിയാക്കി കൊണ്ടാണ് നടൻ മോഹൻലാൽ ഹർജി നൽകിയത്.
ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ജ്യോതിസിംഗാണ് കേസ് പരിഗണിച്ചത്. കേസിൽ മോഹൻലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി.
SUMMARY: Mohanlal gets relief; Delhi High Court orders removal of links that violate personal rights















