നയ്റോബി : മധ്യ കെനിയയിലെ ബോർഡിങ് സ്കൂളിലുണ്ടായ വൻ തീപിടിത്തത്തിൽ 16 വിദ്യാർഥിനികൾ മരിച്ചു. കെനിയൻ തലസ്ഥാനമായ നയ്‌റോബിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള നകുരു കൗണ്ടിയിലെ ഗിൽഗിലിലെ ഉതുമിഷ ഗേൾസ് അക്കാദമിയിലാണ് ദുരന്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വിദ്യാർഥിനികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കെട്ടിടത്തിന് തീപിടിച്ചത്.
🚨#BREAKING: At least 16 students killed after a fire tore through a girls school dormitory overnight in Kenya’s Rift Valley, officials say.#Kenya #RiftValley #SchoolFire #DormitoryFire #KenyaNews pic.twitter.com/8ZkymSeRyP
— upuknews (@upuknews1) May 28, 2026
തീപിടിത്തത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 79 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായും ഏഴ് പേർ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണെന്നും സംഭവസ്ഥലം സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി ജൂലിയസ് ഒഗാംബ അറിയിച്ചു. ഇരുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ ഭാഗം പൂർണമായും കത്തി നശിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിവരം. ഏകദേശം 220 ഓളം വിദ്യാർഥിനികൾക്ക് ഇവിടെ ഉണ്ടായിരുന്നു.
കെട്ടിടത്തിനുള്ളിൽ പുക ഉയർന്നതോടെ കുട്ടികൾ പരസ്പരം വിളിച്ചുണർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. മുകൾ നിലയിൽ കുടുങ്ങിയ ചില കുട്ടികൾ ജനലിലൂടെ താഴേക്ക് ചാടിയതിനെത്തുടർന്നാണ് പലർക്കും ഗുരുതരമായി പരിക്കേറ്റത്. സംഭവത്തെത്തുടർന്നുണ്ടായ പരിഭ്രാന്തിയിൽ കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്തേക്ക് ഓടിപ്പോയതായും ഇവരെ കണ്ടെത്താനായി പോലീസ് തിരച്ചിൽ തുടരുകയാണെന്നും റീജിയണൽ പോലീസ് കമാൻഡർ മസൂദ് മ്വിൻയി വ്യക്തമാക്കി.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സ്‌കൂളില്‍ കൃത്യമായി അഗ്ധിശമന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരേ സ്‌കൂള്‍ താല്‍കാലികമായി അടച്ചിടാനും കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം അയക്കാനും അനുമതി നല്‍കി.
SUMMARY: 16 schoolgirls killed, 79 injured in Kenya school fire
















