പാലക്കാട്: കർണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായി. ഉച്ചയ്‌ക്ക് 1.45ഓടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അപകടം നടന്ന് അഞ്ച് ദിവസത്തിനുശേഷം ഇന്ന് രാവിലെയാണ് 15 വയസുകാരി ശ്രീനന്ദയുടെ മൃതദേഹം നാട്ടിലെത്തിച്ചത്.
ഇന്നലെ രാവിലെ നടത്തിയ തെരച്ചിലില്‍ 12 മണിയോടെയാണ് ശ്രീനന്ദയുടെ മൃതദ്ദേഹം കണ്ടെത്തിയത്. ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്തുവച്ച് ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്. തെരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസം 1500 അടി താഴ്‌ചയില്‍, ബാബ ബുധാന്‍ഗിരിക്ക് സമീപം ഹര്‍ഷന ഗുപ്പയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ രമേശ് ഗോപാലന്റെയും രോഹിണിയുടെയും മകളാണ് 15 കാരിയായ ശ്രീനന്ദ. 40 പേരടങ്ങുന്ന സംഘം കഴിഞ്ഞ ശനിയാഴ്ച്ചയാണ് നാട്ടില്‍ നിന്നും കർണാടകയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തിയത്.
കുട്ടിയെ കാണാതായത് മുതല്‍തന്നെ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. അതിനാല്‍, മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീം പരിശോധന നടത്തി. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിദ്ധ്യത്തിലും പരിശോധന നടത്തിയിരുന്നു.
SUMMARY: Sreenanda’s funeral rituals completed
















