ചെന്നൈ: തമിഴ്നാട്ടില്‍ സർക്കാർ രൂപീകരിക്കാൻ വിജയ്‌യുടെ തമിഴക വെട്രി കഴക (ടിവികെ) ത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പാർട്ടി പ്രസിഡൻ്റ് വിജയ് തങ്ങളോട് ഔദ്യോഗികമായി പിന്തുണ അഭ്യർഥിച്ചെന്നും ഈ സാഹചര്യത്തിലാണ് പിന്തുണ നല്‍കുന്നതെന്നും എഐസിസി ഇൻചാർജ് ഗിരീഷ് ചോടോങ്കർ അറിയിച്ചു. തമിഴ്നാട് നിയമസഭയില്‍ അഞ്ച് അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്.
ഇതോടെ 55 വർഷം നീണ്ടുനിന്ന കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം അവസാനിച്ചു. ഇന്നാണ് വിജയ്ക്ക് പിന്തുണ നല്‍കുമെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്. കോണ്‍ഗ്രസ് ഇപ്പോള്‍ നല്‍കുന്ന പിന്തുണ സർക്കാർ രൂപീകരിക്കുന്നതിന് മാത്രമല്ലെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, ലോക്സഭയിലേക്കും, രാജ്യസഭയിലേക്കുമുള്ള ഭാവി തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയാണെന്നും കോണ്‍ഗ്രസ് അറിയിച്ചു.
‘പരസ്പര ബഹുമാനം, ഉചിതമായ പങ്ക്, ഇരു പാർട്ടികളും തമ്മിലുള്ള ഉത്തരവാദിത്തം എന്നിവയില്‍ സ്ഥാപിതമായ ഈ സഖ്യം ഈ സർക്കാരിന്റെ രൂപീകരണത്തിന് മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ലോക്സഭയിലേക്കും രാജ്യസഭയിലേക്കും ഭാവിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കും വേണ്ടിയാണ്’- കോണ്‍ഗ്രസ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യൻ ഭരണഘടനയില്‍ വിശ്വസിക്കാത്ത ഏതൊരു വർഗീയ ശക്തികളെയും ഈ സഖ്യത്തില്‍ നിന്ന് മാറ്റി നിർത്തുമെന്ന വ്യവസ്ഥയുടെകൂടി അടിസ്ഥാനത്തിലാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് എംപി ജ്യോതിമണി വിശദീകരണം നല്‍കി.
രാഷ്ട്രീയത്തില്‍ സഖ്യത്തില്‍ ഏർപ്പെടുന്നതും പുറത്തുപോകുന്നതും സ്വഭാവികമാണെന്ന് ജോതിമണി പറഞ്ഞു. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു ആഴ്ച മുമ്പ്, ഡിഎംകെ കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കിയിരുന്നെന്നും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചെന്നും ജ്യോതിമണി കൂട്ടിച്ചേർത്തു.
SUMMARY: Congress will leave DMK alliance and support Vijay’s government formation







