തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി യു.ഡി.എഫ് നേതാവ് വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിന്നാലെ മന്ത്രിമാരെയും അവര്‍ക്കുള്ള വകുപ്പുകളെയും സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനവും പുറത്തിറങ്ങി. മുഖ്യമന്ത്രി പദവിക്ക് പുറമെ ധനം, പൊതുഭരണം, നിയമം, തുറമുഖം, വിവര-പൊതുജനസമ്പര്‍ക്കം എന്നീ സുപ്രധാന വകുപ്പുകള്‍ വി.ഡി. സതീശന്‍ തന്നെയാണ് കൈകാര്യം ചെയ്യുക.
മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാനത്തിന്റെ പുതിയ ആഭ്യന്തര-വിജിലന്‍സ് മന്ത്രി. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, ഐ.ടി വകുപ്പുകളുടെ ചുമതലയേറ്റെടുത്തു. സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ് നല്‍കി. റവന്യു വകുപ്പ് എ.പി.അനില്‍കുമാറിന്. കെ.മുരളീധരന് ആരോഗ്യവും ദേവസ്വം വകുപ്പും.
പി.സി.വിഷ്ണുനാഥിന് ടൂറിസവും സാംസ്കാരികവും, കെ.എം.ഷാജിക്ക് തദ്ദേശം, ബിന്ദു കൃഷ്ണയ്ക്ക് തൊഴില്‍ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അനൂപ് ജേക്കബിന്, കൃഷിവകുപ്പ് ടി.സിദ്ദിഖിന്. റോജി എം.ജോണ്‍ ഉന്നത വിദ്യാഭ്യാസം, എം.ലിജു-എക്സൈസ്, സഹകരണം. സിപി.ജോണ്‍-ഗതാഗതം, മോന്‍സ് ജോസഫ്-ജലവിഭവം, പി.കെ.ബഷീർ- പൊതുമരാമത്ത്, എൻ.ഷംസുദീൻ -പൊതു വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്.
അതേസമയം, അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യ നിയമസഭാംഗമായും തുടര്‍ന്ന പ്രോടെം സ്പീക്കറായിട്ടുമാണ് സത്യപ്രതിജ്‍ഞ ചെയ്തതത്. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിമാരും സത്യപ്രതിജ്‍ഞ ചടങ്ങില്‍ പങ്കെടുത്തു. നാളെ നടക്കുന്ന ചടങ്ങില്‍ പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ എംഎല്‍എമാരെ സത്യപ്രതിജ്‍ഞ ചെയ്യിക്കും. മറ്റന്നാള്‍ നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പും ജി.സുധാകരന്‍റെ നേതൃത്വത്തിലാണ്.
SUMMARY: After the V.D. Satheesan cabinet took office, the portfolios of the ministers were also announced
















