ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രി 10:04ഓടെയാണ് ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ധർമശാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ, കാംഗ്ര-ചമ്പ അതിർത്തിക്ക് സമീപത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവസ്ഥാനം. കാംഗ്രയിലെ ധർ ഗോദോയിക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ധർമശാല, ഷിംല, ചമ്പ തുടങ്ങിയ മേഖലകളിലെ ജനങ്ങൾക്ക് ഭൂചലനം വ്യക്തമായി അനുഭവപ്പെട്ടു.
ഭൂചലനത്തെത്തുടർന്ന് ധരംശാലയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങി ഓടി. എങ്കിലും, സംസ്ഥാനത്തിന്റെ ഒരു ഭാഗത്തുനിന്നും ഇതുവരെ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാങ്‌റ, ചമ്പ ജില്ലകൾ കനത്ത നാശനഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള ‘സീസ്‌മിക് സോൺ 5’ (Seismic Zone 5) വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ്.
ഹിമാചലിന് പുറമെ ചണ്ഡീഗഢിലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഉറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ രാത്രി 10 മണിയോടെ നേരിയ വിറയൽ അനുഭവപ്പെട്ടതായി ചണ്ഡീഗഢിലെ ഒരു താമസക്കാരനായ ബൽദേവ് ചന്ദ് പറഞ്ഞു. ഏതാനും നിമിഷങ്ങൾ മാത്രമേ ഈ വിറയൽ നീണ്ടുനിന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Strong earthquake jolts Himachal; People flee from homes in panic
















