മനാമ/കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ മിസൈലാക്രമണം.. ഇന്ന് പുലര്‍ച്ചെ കുവൈത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് വന്ന മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി കുവൈത്ത് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ നടത്തിയ തടയല്‍ നടപടികളുടെ ഫലമായിരുന്നുവെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം അറിയിച്ചു. സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ആക്രമണത്തില്‍ തകര്‍ന്ന മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്‍ അല്ലെങ്കില്‍ തിരിച്ചറിയാത്ത വസ്തുക്കള്‍ കണ്ടാല്‍ അവയുടെ സമീപത്തേക്ക് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ആക്രമണ സാധ്യതയെത്തുടർന്ന് ബഹ്‌റൈനിലുടനീളം പുലർച്ചെ അപായ സൈറണുകൾ (Warning Sirens) മുഴങ്ങി. പ്രാദേശിക സമയം പുലർച്ചെ 4:15 ഓടെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദേശം നൽകി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ജനവാസ മേഖലകൾക്ക് നേരെയുള്ള ഭീഷണി കണക്കിലെടുത്താണ് രാജ്യവ്യാപകമായി അതീവ ജാഗ്രത പ്രഖ്യാപിച്ചത്.
അതേസമയം, ഇറാന്റെ റഡാര്‍ സൈറ്റുകള്‍ക്കു നേരെ അമേരിക്കന്‍ ആക്രമണമുണ്ടായി. ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകളെ ലക്ഷ്യമിട്ട് ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. ഇറാന്റെ ഡ്രോണുകള്‍ വെടിവച്ചിട്ടതായി അമേരിക്കന്‍ സൈന്യവും അറിയിച്ചു.
SUMMARY: Iran’s attack attempt on Bahrain and Kuwait
















