ചെന്നൈ: മൂന്നു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നടി സുകന്യയ്ക്ക് മാനനഷ്ടക്കേസില്‍ വിജയം. 1996-ല്‍ സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കുപ്രസിദ്ധ കൊള്ളക്കാരൻ വീരപ്പനുമായുള്ള അഭിമുഖത്തില്‍ തന്റെ പ്രതിച്ഛായയെ ബാധിക്കുന്ന പരാമർശങ്ങള്‍ നടത്തിയതിനെതിരെ സുകന്യ നല്‍കിയ പരാതിയിലാണ് ചെന്നൈ സിവില്‍ കോടതിയുടെ സുപ്രധാന ഉത്തരവ്.
10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിട്ടു. 2015-ല്‍ സുകന്യയ്ക്ക് അനുകൂലമായി ലഭിച്ച വിധിക്കെതിരെ സണ്‍ ടിവി നല്‍കിയ അപ്പീല്‍ ജസ്റ്റിസ് കുമരേഷ് ബാബു തള്ളുകയും കീഴ്ക്കോടതി വിധി ശരിവെക്കുകയുമായിരുന്നു. വീരപ്പൻ നടത്തിയ പരാമർശങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനോ, സുകന്യയുടെ ഭാഗം കേള്‍ക്കാനോ ചാനല്‍ തയ്യാറായില്ലെന്ന് കോടതി നിരീക്ഷിച്ചു. വാണിജ്യ ലക്ഷ്യം മുൻനിർത്തിയാണ് ചാനല്‍ പ്രവർത്തിച്ചതെന്നും കോടതി വിലയിരുത്തി.
തെറ്റായ പരാമർശങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കം ചെയ്യാൻ ചാനലിന് അധികാരമുണ്ടായിരുന്നിട്ടും, അവ അതേപടി സംപ്രേക്ഷണം ചെയ്തത് ഗുരുതര വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തെറ്റ് സംഭവിച്ചിട്ടും ചാനലിലൂടെ ഖേദപ്രകടനം നടത്തുന്നതിന് പകരം, പത്രപ്പരസ്യത്തിലൂടെ പേരിനൊരു ഖേദപ്രകടനം മാത്രമാണ് ചാനല്‍ നടത്തിയത്.
സമൂഹത്തില്‍ സുകന്യയ്ക്കുള്ള മാന്യമായ നിലയും വിലയും പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്. നടി എന്ന നിലയിലുള്ള തന്റെ കരിയറിനെ ഈ പരാമർശങ്ങള്‍ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുകന്യ നിയമനടപടികളുമായി മുന്നോട്ടുപോയത്.
SUMMARY: Veerappan’s abusive remark; 30 years of legal battle, Sukanya ordered to pay Rs 10 lakh in compensation
















