കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ഹൈകോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്. ഇനി മറ്റൊരു ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുക.
ഔദ്യോഗികമായി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കാതെയാണ് ജഡ്ജിയുടെ പിന്മാറ്റം. എങ്കിലും, അദ്ദേഹം മുമ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായിരുന്ന കാലയളവിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത്. ഇതാണ് ഇപ്പോഴത്തെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലേക്ക് കേസ് വരുന്നതിൽ അതിജീവിതയും അവരുടെ അഭിഭാഷകരും ആശങ്ക പ്രകടിപ്പിച്ചിരുന്നു
മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ കൗസര്‍ എടപ്പഗത്ത് ജഡ്ജി ആയിരുന്നു. വസ്തുത പരിശോധനാ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന് എതിരെ ഉദ്യോഗസ്ഥന്റെ മൊഴിയുണ്ടായിരുന്നു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.
SUMMARY: Memory card case: Second High Court judge recuses himself from survivor’s plea
















