ന്യൂഡൽഹി: പരീക്ഷാ പരിഷ്‍കരണത്തിന് ഉന്നതതല ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്ധനുമായ നന്ദൻ നിലേകാനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ് രൂപവത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
രാജ്യത്തെ പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിനും നിലവിലെ വ്യവസ്ഥിതിയിലെ പോരായ്മകൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ടാണ് നന്ദൻ നിലേകാനിയുടെ നേതൃത്വത്തിലുള്ള പുതിയ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തെ മത്സരപ്പരീക്ഷകളും പ്രവേശന പരീക്ഷകളും കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ആവശ്യമായ നിർദേശങ്ങൾ സമിതി സർക്കാരിന് സമർപ്പിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ പൂർണമായും ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
പരീക്ഷാ നടത്തിപ്പിൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, ചോദ്യപേപ്പർ സുരക്ഷ, ഡിജിറ്റൽ നിരീക്ഷണ സംവിധാനം, പരീക്ഷാ ഏജൻസികളുടെ പ്രവർത്തനരീതി, സുതാര്യത വർധിപ്പിക്കുന്ന നടപടികൾ എന്നിവ സമിതി പരിശോധിച്ച് സർക്കാരിന് ശിപാർശകൾ സമർപ്പിക്കും. സമിതിയുടെ ശുപാർശകൾ അടിസ്ഥാനമാക്കി പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അടുത്തിടെ വിവിധ ദേശീയ പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക നീക്കം. നന്ദൻ നിലേകാനിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഭാഗമാകുമെന്നാണ് വിവരം.
SUMMARY: Question paper leak: Nandan Nilekani, chairman of the Karma Samiti
















