ബെംഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള മൈസൂരുവിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആന്റ് റിസർച്ചിൽ 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ. ഇന്നലെയും ഇന്നുമായാണ് അസാധാരണമായ കൂട്ട മരണം റിപ്പോര്‍ട്ട് ചെയ്തത്. സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളാണ് ആശുപത്രിയിലെ രോഗികളുടെ കൂട്ടമരണ വാർത്ത പുറത്തെത്തിച്ചത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ട് എന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. മരിച്ച 11 രോഗികളും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണെന്നാണ് അധികൃതരുടെ വിശദീകരണം.
കർണാടക സർക്കാരിന് കീഴിലെ സ്വയം ഭരണ അധികാരമുള്ള സ്ഥാപനമാണ് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച്. ഇവിടെ പ്രതിദിനം ശരാശരി 6 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യാറുള്ളതെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എസ്. സദാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യാന്തര തലത്തിലുള്ള മരണനിരക്കാണിത്. എന്നാൽ, കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങൾ അസാധാരണവും നിർഭാഗ്യകരവുമാണ്. തീർത്തും ഗുരുതരാവസ്ഥയിലായ ഇവിടെ എത്തുന്നത് എന്നുള്ളതിനാൽ മരണ നിരക്ക് ഉയരുന്നത് സ്വാഭാവികം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 17 ദിവസത്തിനിടെ 64 മരണം ഇവിടെ ഉണ്ടായിട്ടുണ്ടെന്നും ജൂൺ 9ന് 8 പേർ മരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Mysuru, Karnataka: 11 deaths in 24 hours at Jayadeva hospital.
Medical Superintendent Dr Sadananda dismisses allegations of doctor shortage. pic.twitter.com/zsknce4zVj
— News Arena India (@NewsArenaIndia) June 17, 2026
അതേസമയം ദിവസം ശരാശരി 6 മുതൽ 7 മരണം വരെ ഇവിടെ പതിവാണെന്ന് വാദിക്കുമ്പോഴും ഇന്നലെ 11 മരണമുണ്ടായില്ലേ എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി നിൽക്കുകയാണ് അധികൃതർ. സംസ്ഥാന സർക്കാരിന്റെ കീഴിൽ ഓട്ടോണമസ് പദവിയുള്ള ഈ ആശുപത്രിയിലെ കൂട്ടമരണം സർക്കാരിനെതിരായ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
മൈസൂരുവിലും ബെംഗളൂരുവിലുമടക്കം ഇവർക്ക് ബ്രാഞ്ചുകളുണ്ട്. ഹൃദ്രോഗത്തിന് പ്രാധാന്യം നൽകുന്ന ആശുപത്രിയാണ് മൈസൂരുവിലേത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നാണിത്.അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ ചികിത്സയ്‌ക്കായി കൊണ്ടുവരുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള കാത്ത് ലാബുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു എന്നിവ ഇവിടെയുണ്ട്. പണമില്ലാത്ത പാവപ്പെട്ട രോഗികൾക്ക് സൗജന്യമായും സബ്‌സിഡി നിരക്കിലും ചികിത്സ ലഭ്യമാക്കുന്നുണ്ട് ആശുപത്രി.
SUMMARY: Mass deaths in hospital; 11 patients die in Mysuru in 24 hours, most of them seeking treatment for heart disease















