ബെംഗളൂരു: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ നിസാര തർക്കം കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ 29-കാരനായ എസി മെക്കാനിക്കിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കുറുബരഹള്ളി സ്വദേശിയായ മുഹമ്മദ് യൂനുസ് (29) ആണ് അറസ്റ്റിലായത്. മഹാലക്ഷ്മി ലേഔട്ട് സ്വദേശിയും പാചകക്കാരനുമായ കുമാർ (45) ആണ് മരിച്ചത്.
പോലീസ് പറയുന്നതനുസരിച്ച്, ജൂലൈ 28-ന് രാത്രി കുമാറും ബന്ധുക്കളായ നാഗേന്ദ്രയും നരസിംഹമൂർത്തിയും ചേർന്ന് ഒരു ബാറിൽ മദ്യപിച്ചിരുന്നു. തുടർന്ന് നാഗേന്ദ്രയെ വീട്ടിൽ ഇറക്കിയ ശേഷം നരസിംഹമൂർത്തി കുമാറിനൊപ്പം മടങ്ങുന്നതിനിടെ കെമ്പെഗൗഡ ലേഔട്ടിന് സമീപം കുമാർ റോഡരികിൽ മൂത്രമൊഴിക്കാൻ നിന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അവിടെയുണ്ടായിരുന്ന മുഹമ്മദ് യൂനുസ് അതിനെ ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു.
തർക്കം രൂക്ഷമായതോടെ യൂനുസ് കുമാറിനെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ നരസിംഹമൂർത്തി ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുകയും കുമാറിനോട് ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യൂനുസ് വീണ്ടും കുമാറിനെ ആക്രമിക്കുകയും ഷർട്ടിന്റെ കോളറിൽ പിടിച്ച് ശക്തമായി തള്ളുകയും ചെയ്തു. റോഡിലേക്ക് വീണ കുമാറിന് തലയിൽ ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കുമാർ മരിച്ചു. തുടർന്ന് മഹാലക്ഷ്മിപുരം പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഞായറാഴ്ച മുഹമ്മദ് യൂനുസിനെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ ആക്രമണം നടത്തിയതായി യൂനുസ് സമ്മതിച്ചതായി പോലീസ് അറിയിച്ചു.
കുമാർ മൂത്രമൊഴിച്ച സ്ഥലത്തിന് സമീപത്തെ ഗാരേജിൽ താൻ ജോലി ചെയ്യുകയായിരുന്നുവെന്നും, ആളുകൾ പതിവായി അവിടെ മൂത്രമൊഴിക്കുന്നത് കാരണം ദുർഗന്ധം രൂക്ഷമായിരുന്നുവെന്നും അതാണ് തർക്കത്തിന് കാരണമായതെന്നും ഇയാൾ മൊഴി നൽകിയാതായും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
SUMMARY: Argument over public urination ends in murder; AC mechanic arrested
















