ഹൗസ്റ്റൺ: ലോകകപ്പിലെ മികച്ച ടീമുകളിലൊന്നായ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ സമനിലയിൽ തളച്ച് ചരിത്രംകുറിച്ച് കോംഗോ. ടെക്‌സാസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. ആധിപത്യം പുലർത്തിയിട്ടും ജയം തൊടാനാകാതെ പോയത് പോർച്ചുഗലിന് തിരിച്ചടിയായപ്പോൾ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോളിനൊപ്പം ഒരു വിലയേറിയ പോയിന്റും സ്വന്തമാക്കാൻ ആഫ്രിക്കൻ കരുത്തർക്ക് സാധിച്ചു. കോംഗോ പ്രതിരോധ നിരയുടെ ക്വാളിറ്റി ലോകത്തിന് മുന്നിൽ തെളിയിക്കാൻ ലഭിച്ച അവസരമായാണ് അവർ ലോകകപ്പിലെ കന്നി മത്സരത്തെയെടുത്തത്.
പോർച്ചുഗലിനു വേണ്ടി ജാവോ നെവെസും കോംഗോയ്ക്ക് വേണ്ടി യോനെ വിസ്സയും ഗോൾ നേടി. ഇരുവരും ഹെഡ്ഡറിലൂടെയാണ് വല കുലുക്കിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അനേകം അവസരങ്ങൾ ലഭിച്ചെങ്കിലും എല്ലാം പുറത്തേക്കുള്ള വഴികണ്ടു.
ആറാം മിനിറ്റിൽ ജോയോ നെവെസിന്റെ ഹെഡ്ഡറിലാണ് പോർച്ചുഗൽ ലീഡ് നേടിയത്. പിന്നെ കണ്ടത് കോംഗോയുടെ പോരാട്ടവീര്യം. യൂറോപ്യൻ വന്പൻമാരെ വരച്ചവരയിൽ നിർത്തി. അഞ്ചാം മിനിറ്റിലെ ഒറ്റ ഷോട്ട് മാത്രമായിരുന്നു മത്സരത്തിൽ പോർച്ചുഗലിന് തൊടുക്കാനായത്. ആറാം ലോകകപ്പിന് ഇറങ്ങി ചരിത്രംകുറിച്ച റൊണാൾഡോയ്‌ക്ക് മത്സരത്തിൽ തിളങ്ങാനായില്ല. ആദ്യപകുതിയിൽ പന്ത് കാര്യമായി കിട്ടിയില്ല. അവസാന നിമിഷം കിട്ടിയ രണ്ട് അവസരങ്ങൾ പാഴായി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പാണ് ആർതർ മസുകുവിന്റെ കോർണറിൽ ഉയർന്നുചാടി വിസ്സ തലവച്ചത്. അവസാന 15 മിനിറ്റിലേക്ക് കടന്നതോടെ പോർച്ചുഗൽ ആക്രമണ ഫുട്ബാളിലേക്ക് കളംമറി. കൗണ്ടർ അറ്റാക്കിങ്ങിലൂടെ കോംഗോയും കളംനിറഞ്ഞതോടെ മത്സരത്തിനും ആവേശം. 72ാം മിനിറ്റിൽ നെറ്റോയെ പിൻവലിച്ച് റാഫേൽ ലിയോയെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അപൂർവമായി മാത്രമാണ് പന്ത് കിട്ടിയത്.
52 വർഷത്തെ ഇടവേളയ്‌ക്കുശേഷം ലോകകപ്പ് വേദിയിലെത്തിയ കോംഗോ ആദ്യമായാണ് ഗോളും നേടുന്നത്. 1974 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് കളിയും തോറ്റായിരുന്നു കോംഗോയുടെ മടക്കം. 14 ഗോളും വഴങ്ങി.
SUMMARY: Congo holds Portugal to a draw; Cristiano Ronaldo looks pale















