ബെംഗളൂരു: ബെംഗളൂരു മടിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്നതായി പരാതി. പോലീസ് ജീപ്പിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസിന്റെ തിരിച്ചറിയൽ കാർഡ് കാണിച്ചാണ് ഇവർ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. മടിവാളയിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു സംഭവം.
മടിവാള ഇന്‍സ്‌പെക്ടര്‍ അയച്ചതാണെന്ന് പറഞ്ഞ് എത്തിയ രണ്ടുപേര്‍ ആദ്യം യുവാക്കളുമായി സംസാരിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നുവെന്നാണ് പരാതി. അക്രമിസംഘം എത്തിയ വാഹനത്തിൻ്റെ ചിത്രങ്ങൾ യുവാക്കൾ ഫോണിൽ പകർത്തിയിരുന്നു. സംഭവത്തിൽ മടിവാള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരു ക്രൈം ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക വിവരം. ആരോപണവിധേയനായ ഇൻസ്പെക്ടറുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം യുവാക്കളുടെ കൈവശം ഇത്രയും തുക എങ്ങനെ വന്നുവെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പരാതിക്കാരുടെ വിവരങ്ങൾ പോലീസ് നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും ബെംഗളൂരു സിറ്റി പോലിസ് കമ്മിഷണര്‍ അറിയിച്ചു.
SUMMARY: Malayali youths threatened and robbed of Rs 20 lakh in Bengaluru















