തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് (കെ.എസ്.ഇ.ബി) അനുമതിയായി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയത്.
സെപ്റ്റംബർ ഒഴികെ, ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയത്. സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടയിലാണ് ബോർഡിന്റെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുകൂല ഉത്തരവിറക്കിയത്.
തുടർച്ചയായ ആവശ്യപ്പെട്ടിട്ടും പവർ എക്സ്ചേഞ്ചിൽ നിന്നടക്കം വാങ്ങിയ വൈദ്യുതിയുടെ കൃത്യമായ വിവരങ്ങൾ സമർപ്പിക്കുന്നതിൽ കെ.എസ്.ഇ.ബി പരാജയപ്പെട്ടതായി ഉത്തരവിൽ കമ്മിഷൻ കടുത്ത വിമർശനം ഉന്നയിച്ചു. കൂടാതെ, നിലവിലെ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ്ങിനെതിരെ വ്യാപക ജനരോഷം ഉയരുന്ന കാര്യവും കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്തുകയാണെങ്കിൽ കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ വിവരം അറിയിക്കണം. മൺസൂൺ ശക്തിപ്പെടുന്ന മുറയ്ക്ക് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കെ.എസ്.ഇ.ബി പരമാവധി ശ്രമിക്കണം എന്നും കമ്മിഷൻ വ്യക്തമാക്കി.
അതേസമയം മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലവർഷത്തിൽ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവിൽ കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജലസംഭരണികളിൽ 58.58 % വെള്ളം ഉണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണ്യമായ കുറവാണ്. ജൂൺ മാസത്തിൽ ഇതുവരെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ 58% മാത്രമാണ് ലഭിച്ചത്. ജൂൺ മാസത്തിൽ പ്രതീക്ഷിച്ച അളവിൽ മഴ ലഭിക്കാതിരുന്നതാണ് നിലവിലെ ഈ സാഹചര്യം രൂപപ്പെടാൻ പ്രധാന കാരണം.
SUMMARY: Relief for KSEB; Regulatory Commission gives permission to buy electricity at higher prices















