തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ മെത്തകള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ വൻതീപിടിത്തം. ജോയ് ഫർണിച്ചർ എന്ന കടയുടെ സാധനങ്ങള്‍ സൂക്ഷിക്കുന്ന കെട്ടിടമാണിത്. പുക ഉയരുന്നത് കണ്ട ആളുകളാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ല.
ഇന്ന് രാവിലെ 10.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ആദ്യം മെത്തകളിലാണ് തീപിടിച്ചതെന്നാണ് നിഗമനം. അതേസമയം, തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തില്‍ വൻനാശനഷ്ടം സംഭവിച്ചതായാണ് സൂചന. ഗോഡൗണിന്റെ തൊട്ടടുത്ത കെട്ടിടത്തിലേയ്ക്കും തീപടർന്നിട്ടുണ്ട്. ഈ കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി.
അതേസമയം തീ പിടുത്തത്തില്‍ സംശയം പ്രകടിപ്പിച്ച് ഫർണിച്ചർ കട ഉടമ ജോയി എബ്രഹാം രംഗത്തെത്തി. ബിസിനസ് വൈരാഗ്യം മൂലം ആരോ തീയിട്ടതാണ്. നേരത്തെ 3 തവണ തീപിടുത്തം ഉണ്ടായി. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നതായും ജോയ് എബ്രഹാം പറഞ്ഞു.
SUMMARY: Massive fire at a furniture shop’s godown in Thiruvananthapuram
















