ബെംഗളൂരു: ചിക്കബെല്ലാപുര നന്ദിഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയാണ് (25) മരിച്ചത്. കോഴിക്കോട് സ്വദേശിയായ പി.പി. സഞ്ജീത് അലിയാണ് (28) ചികിത്സയിലുള്ളത്.
നന്ദിഹിൽസിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റാണ് മരണപ്പെട്ട സുരഭി. കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് കയർ, ഗുളികകൾ, ഛർദ്ദിയുടെ ലക്ഷണങ്ങൾ എന്നിവ കണ്ടതായി പോലീസ് പറഞ്ഞു. എങ്കിലും, യുവതിയുടെ ശരീരത്തിൽ ബാഹ്യമായ മുറിവുകളോ രക്തക്കറയോ ഇല്ലാത്തതിനാൽ കൊലപാതകമാണോ, ആത്മഹത്യയാണോ അതോ വിഷബാധയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനയും ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂവെന്ന് ചിക്കബെല്ലാപുര എസ്പി കുശാൽ ചൗക്സി അറിയിച്ചു. കാമുകിയെ കൊന്ന് സന്‍ജിത് ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ അതോ ഇരുവരും ഒന്നിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്നും വ്യക്തമായിട്ടില്ല.
സഞ്ജീത് അലി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സായ് സുരഭിയും സഞ്ജീത് അലിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് ഇരുവരും നാടുവിടുകയും പിന്നീട് പോലീസ് ഇടപെടലിലൂടെ സുരഭി തിരിച്ചെത്തുകയും ചെയ്തിരുന്നു.
ശനിയാഴ്ച അലിയാണ് ഹോം സ്റ്റേയിൽ മുറിയെടുത്തത്. സുരഭി എപ്പോഴാണ് വന്നതെന്ന് അറിയില്ലെന്ന് ഹോം സ്റ്റേ ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച മുറി ഒഴിയാതെ വന്നതോടെ ജീവനക്കാർ പരിശോധിച്ചപ്പോ ഴാണ് സംഭവം പുറത്തറിഞ്ഞത്.
അതേസമയം മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സഞ്ജീത് അലിയുടെ പേരിൽ സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ നല്‍കിയ പരാതി പ്രകാരം കൊലപാതകത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: Woman found dead in homestay; Malayali friend unconscious
















