ബെംഗളൂരു: ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കാമാക്ഷി പാളയ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാഗഡി റോഡ് കൊട്ടിഗെപാള്യ അയ്യപ്പ ക്ഷേത്രത്തിനു സമീപമാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 34-കാരനായ പ്രശാന്ത് ആണ് തന്റെ അമ്മ, അമ്മൂമ്മ, സഹോദരിയുടെ ഭർത്താവ് എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പ്രശാന്തിന്റെ അമ്മ വസ്ത്ര ഫാക്ടറി ജീവനക്കാരിയായ മംഗളമ്മ (55), തൂപ്പുകാരിയായി ജോലചെയ്തിരുന്ന അമ്മൂമ്മ നഞ്ചമ്മ (75), പ്ലംബറായ സതീഷ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാവിലെ 8.30 ഓടെ അയൽക്കാർ വീട്ടില്‍ നിന്നും നിലവിളി കേട്ട് 112 എമർജൻസി ഹെൽപ്പ് ലൈൻ വഴി പോലീസിനെ അറിയിക്കുകയായിരുന്നു. പരുക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രശാന്തിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ പ്രശാന്ത് കുറച്ചു വർഷങ്ങളായി മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് കണ്ടെത്തി. രോഗത്തിനു വൈദ്യചികിത്സയോ കൗൺസിലിംഗോ തേടുന്നതിനുപകരം, കുടുംബം പ്രശാന്തിനെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുന്നതിനായി കൊണ്ടുപോകുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. കുടുംബ തർക്കമാകാം ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. കാമാക്ഷിപാളയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
SUMMARY: Man commits suicide after killing three people in Bengaluru
















