ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍ പ്രകാശ് രാജിന് ജാമ്യം. 2019-ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് അദ്ദേഹം ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ബെംഗളൂരു അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് (എസിജെഎ) ഉപാധികളോടെ ജാമ്യം അനുവദിച്ചത്.. 4,000 രൂപയുടെ ക്യാഷ് ഷ്യൂറിറ്റി ബോണ്ട് നൽകിയതിനെത്തുടർന്നാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് നേരത്തെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറണ്ട് കോടതി ഈ നടപടിയിലൂടെ റദ്ദാക്കി.
കേസിൽ പ്രകാശ് രാജിന് നേരത്തെ ബെംഗളൂരു മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ്‌റ് പുറപ്പെടുവിച്ചിരുന്നു. 3 തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ബെംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടര്‍ ഐഡികളുണ്ടെന്ന് ആരോപിച്ച് ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് കുമാറുമാണ് പരാതി നല്‍കിയത്. വേളാച്ചേരിയില്‍ രണ്ടു വോട്ടുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
ഹൽസൂർ പോലീസ് സ്റ്റേഷനിൽ ആദ്യം നൽകിയ പരാതി നടപടിയാകാത്തതിനെ തുടർന്ന് കമ്മീഷണർക്ക് പരാതി നൽകി. എന്നിട്ടും നടപടിയാകാത്തതിനെ തുടർന്ന് അദ്ദേഹം ഇലക്ഷൻ കമ്മീഷനെ സമീപിക്കുകയായിരുന്നു.
അതേസമയം, കോടതിയിൽ നിന്നുള്ള സമൻസുകൾ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിഞ്ഞതെന്നും പ്രകാശ് രാജിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഇക്കാര്യം പരിഗണിച്ച്, വാറണ്ട് റദ്ദാക്കണമെന്ന അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. പ്രകാശ് രാജ് നേരിട്ട് കോടതിയിൽ ഹാജരായതോടെ ജാമ്യ നടപടികൾ പൂർത്തിയാക്കി കോടതി തുടർനടപടികൾ അവസാനിപ്പിച്ചു.
SUMMARY: Actor Prakash Raj granted conditional bail on complaint of possessing multiple voter IDs
















