ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറും ശക്തമായ മഴയും ഇടിമിന്നലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കൂടാതെ മലയോര മേഖലയിലെ ശിവമൊഗ്ഗ ചിക്കമഗളൂരു, കൊടഗ് ജില്ലകളിലാണ് കനത്ത മഴയ്ക്ക് കൂടുതൽ സാധ്യത പ്രവചിച്ചിരിക്കുന്നത്.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകൽ, വൈദ്യുതി തടസം തുടങ്ങിയ സാഹചര്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഘട്ട് റോഡുകളിലൂടെയുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും, അടിയന്തര സാഹചര്യമില്ലെങ്കിൽ മഴ ശക്തമായ സമയങ്ങളിൽ അനാവശ്യ യാത്രകൾ നടത്തരുതെന്നും മുന്നറിയിപ്പുണ്ട്. നദീതീരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ പ്രാദേശിക ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യർഥിച്ചു.
SUMMARY: Heavy rains to continue; Karnataka on high alert for next 24 hours
















