തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ഇതുപ്രകാരം ഇനി മുതല്‍ വാണിജ്യ ബാങ്കുകള്‍ വഴി മാത്രമായിരിക്കും പെൻഷൻ വിതരണം ചെയ്യുക. കാർഷിക ബാങ്കുകള്‍ വഴിയുള്ള പെൻഷൻ വിതരണവും പൂർണ്ണമായി അവസാനിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 2016 മുതല്‍ സഹകരണ ബാങ്കുകള്‍ വഴിയായിരുന്നു സാമൂഹ്യക്ഷേമ പെൻഷനുകള്‍ പ്രധാനമായും നല്‍കിയിരുന്നത്. ഇതിനുപുറമെ നേരിട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു. പെൻഷൻ തുക കൂടുതല്‍ സുതാര്യമായി ഉപഭോക്താക്കളുടെ കൈകളില്‍ നേരിട്ട് എത്തിക്കുക എന്നതാണ് പുതിയ സർക്കാരുത്തരവിന്റെ പ്രധാന ലക്ഷ്യം.
പെൻഷൻ തുക ഇനി വാണിജ്യ ബാങ്കുകള്‍ വഴി ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും. യാത്ര ചെയ്യാൻ കഴിയാത്ത കിടപ്പുരോഗികള്‍ക്ക് മാത്രം തുക നേരിട്ട് വീട്ടിലെത്തിച്ചു നല്‍കിയാല്‍ മതിയെന്നാണ് പുതിയ ഉത്തരവിലുള്ളത്.
SUMMARY: Government excludes cooperative banks from pension distribution
















